എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011 സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നിറച്ചാർത്ത് (കവിത)

നിറച്ചാർത്ത്..

തൊട്ടാവാടിതൻ മൃദുപത്രകങ്ങളേപ്പോൽമൌനം
മന്ദമൊരു നുള്ളിൽ സ്വയമൊതുങ്ങിയും അശ്രു
ഒടുങ്ങാത്ത സ്വപ്നങ്ങളിൽ നീറും മനമിഴച്ച്
നനഞ്ഞ പടവുകളിൽ ജലമുണർത്തി യാത്രയായവൾ

ശലഭങ്ങൾ പൂത്ത കാവുകളിൽ സന്ധ്യയിൽ
കൽവിളക്കിൻ വെൺ ചിമിഴുകളിൽ ആർദ്രമാം
പരാഗമുണർത്തും സൗഗന്ധികം പൂത്തുവോ
തുടിക്കും കൺകളിൽ എഴുതിയ കരിമഷി മാഞ്ഞുവോ

പുലരിയിൽ ഇലത്തുമ്പിലിറ്റിയ വെൺതുളികളെ
ദർഭതുമ്പാൽ രാഗമുണർന്നനിൻ കൺപീലികളിൽ
കുളിരും പ്രണയപരാഗമായ് മെല്ലെ പതിച്ചുവയ്ക്കാൻ
എന്നിലെ മോദമുണർന്നു തുളുമ്പിയതേതു തീഷ്ണാനുരാഗം

ആകാശം ചാരിനിക്കും മുളത്തണ്ടിലീറനുടുത്ത
വെൺമേഘങ്ങളിൽ കാമസായകം തൊടുക്കാൻ
നിറച്ചാർത്തിനീണം പരക്കും അഴകിൻ വില്ലു
കുലച്ചതേതനുരതിതൻ വിടരും മോഹങ്ങളായിരുന്നു

ഇന്നിവിടെ ഒരോർമ്മത്തെറ്റുപൊലെ ഞാനോ
രാവിന്റെ കൈവഴികളൊന്നിൽ ബോധം തിരയുന്നു
ചുവടുകളില്ലാത്ത താളമറ്റ പാദങ്ങളിൽ
ചരണം തിരയുമനുപല്ലവിയാണിന്നെൻ കാഴ്ചകളത്രയും

ഉദരം ഉലയൂതിയുണർത്തുമഗ്നിദ്രവം ഒഴുകിപ്പരക്കുന്ന
സിരകളിലത്രയും പുകയായൂറുമൊരു ചിലങ്ക തൻ നാദം
നെഞ്ചിനുള്ളിൽ കമഴ്ത്തിയ കനമുള്ള വാക്കുകൾ
വാക്കിലൂറിയ വരണ്ടകാറ്റിൽ തുന്നിവച്ച ഹൃദയം പിടയുന്നു

ഇരുളുപരക്കുമീ കാവിൻ മുറ്റത്ത് തിരയുന്നു ഞാൻ
ഫണമുലച്ചൊഴുകിയെത്തും നിൻ കളിത്തോഴനെ
നൂറും പാലുമായ് നീട്ടി നിന്നിലെ സ്നേഹമൂട്ടിയവൻ
ഇരുളിൽ തിളങ്ങും പല്ലുകൾ അവയെൻ പാദം തിരയുന്നു

********************************************

2011 ഓഗസ്റ്റ് 10, ബുധനാഴ്‌ച

മദദ്രവതാളങ്ങൾ (കവിത‌)

മദദ്രവതാളങ്ങൾ.........

വാക്കിനാൽ കരൾ കടഞ്ഞ് കുത്തിയെടുക്കുകയാണ്‌ നൊമ്പരം
കണ്ടിരിക്കവെ കണ്ണിൻ നിറം മാറിയ രക്തസ്വാനം
എപ്പഴോ വീശിയ മദം മണത്ത മാരുതം ചുറ്റിയുഴിഞ്ഞ്
ചെവിയിലേക്കു ചുടുകാറ്റൂതി ഞാനാ കണ്ണു നിറച്ചവൻ

കൈകൂപ്പിയെൻ നെഞ്ചുതൊട്ടു കേണുവല്ലോ അവൾ
കഴിയാഞ്ഞതെന്തേ വിറയാർന്ന ഹൃദയത്തിൻ തേങ്ങൽ കേല്ക്കാൻ
കത്തിപ്പടർന്ന കാമം തിമിരമായൂതിയതാണെന്റെ വെളുപ്പിനെ
ചുരമാന്തിയുണർന്നൊഴുകിയതെല്ലാം മദദ്രവതാളങ്ങൾ

വസന്തമായ് വിരിഞ്ഞുനിന്ന പ്രണയം ഒരു മാത്ര നിറമടർന്ന്
കല്മഷഗന്ധം വിടർത്തിയ നരപിടിച്ച കറുത്തബോധമായി
കാറ്റുണരാത്ത രാവിൻ നിശ്ശബ്ദതത മാത്രമായ് അവളിൽ
രാഗമൊഴിഞ്ഞു ചിതറിയ തംബുരുവിന്റെ ചിലമ്പിച്ച സ്വരം മാത്രം

തിരിച്ചെടുക്കാനാകില്ലെൻ തിളച്ചവാക്കുകൾ ഗതിയറ്റ വീർപ്പുകൾ
കണ്ണുകൾ കോർത്തുപിടിക്കാനാകാതെ താഴെ നിലം പരതുന്നു
മറുവാക്കു ചൊല്ലാൻ അക്ഷരങ്ങൾ പരതുന്ന ചുണ്ടുകളിൽ വരണ്ട,
ഉപ്പുകാറ്റ് കരുവാളിച്ച വികൃതമായ മുഴക്കങ്ങൾ മാത്രം നിറയുന്നു

എങ്കിലും അറിവു പരന്ന ബോധം പിടയുമ്പോൾ, വയ്യ,
ഇനിയെനിക്കാ പൊള്ളുന്ന നെഞ്ചിലൊരിറ്റു സ്നേഹം നിറക്കണം
എന്നിലെ പ്രണയം നീയായിരുന്നെന്ന ക്ഷമയുണർത്താൻ
പിരിയാതിരിക്കാൻ, മിഴികളിൽ മൗനമാം നിൻ സ്നേഹം കവരണം

തരിക നിൻ കാറ്റടർന്ന മൗനം തിരക്കുന്ന ഹൃദയസ്പന്ദനങ്ങൾ
തരിക നിൻ കലങ്ങിയ കൺകോണിലൂറുന്ന അശ്രുകണങ്ങൾ
പകരം നല്ക്കാം എന്റെ പ്രണയമുണർന്ന പുലരികൾ, സന്ധ്യകളും
സിരകളിൽ പൂക്കുമൊരു ചെമ്പനീർപൂവായ് നിന്നിലേക്കൊഴുകുന്നു ഞാൻ മടക്കമില്ലാതെ...

******************************​ ***********************************