എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, മേയ് 30, തിങ്കളാഴ്‌ച

ബലിമൃഗം (കവിത)

ബലിമൃഗം.

തിളങ്ങും പിച്ചളത്തളയിട്ട്, കറുത്ത കാതലുറപ്പിച്ച-
കത്തിയിൽ, വെളുത്ത്‌ വിളറിയ വിരൽപ്പാടുകൾ
തണുത്തുറഞ്ഞ കാഴ്ചകളിൽ, ചിരിമരവിച്ച-
കണ്ണുകളിൽ, കറുത്ത ചോരയിറ്റും മരമുട്ടികൾ
എനിക്കുമുന്നമേ ഒഴുകിയവരെ കണ്ടു, വീണ്ടും,
എനിക്കുശേഷവും ഉതിരമൊഴുക്കേണ്ടുവോർ നില്പൂ
ചൂലം പകുത്ത്‌ കണ്ഠംകുറുകിയ കയർപ്പാടുകളിൽ,
ചുവപ്പ്‌ പൊടിഞ്ഞുണങ്ങിയ തിണർത്തനേരുകൾ

ഉച്ചതിളച്ചോരു ആഗാരം, എനിക്കു ചുറ്റും നിരന്ന,
ഊഴം തിരക്കി ബലിച്ചോറു വിളമ്പിയ നിഴല്പാടുകൾ
പൊട്ടിയടർന്ന നഖരങ്ങളിൽ, ഈച്ചയാർത്ത,
വ്രണപ്പാടുകളിൽ, അഗ്നി ശമനമിലാതെ വിങ്ങുന്നു
ഞാനെന്താണ്‌? ആർക്കാണെൻ ചത്തകരളുതുരന്നു-
തിന്നേണ്ടത്‌, ചുടലചുട്ടെടുത്ത തലയോട്ടിയും?
ഒരുവാതിലപ്പുറം കണ്ഠം മുറിച്ചെറിഞ്ഞൊരു ജീവൻ,
കൂർത്തമുനകളാൽ കുത്തിയതെന്റെ സിരകളിൽ

ദുഃഖങ്ങളില്ലാ കരച്ചിലില്ലാ, ഞങ്ങൾ നോവും,
പ്രാണനും ചിറകേറ്റിയ സ്മൃതിയറ്റ ബലിമൃഗങ്ങൾ
ആർക്കോവേണ്ടി ഭക്ഷണ തളികയിൽ കരിഞ്ഞും,
കരിയാതെയും പലരാൽ ഉന്മാദമേറ്റുവാങ്ങുവോർ
നുരയുന്ന ചഷകങ്ങളിൽ ഉണരുംമദങ്ങളിൽ ,
കാമം നിലതെറ്റിയാടുന്ന കാൽകുഴയും നഗ്നതകൾ
തുറിച്ചൊരെൻ കണ്ണുകളിൽ കൊത്തിവലിക്കുന്ന,
വ്യംശകമൊരു പെൺബാല്യത്തിൻ ദീനനിഴലാട്ടം

തുകൽചാട്ട പുളഞ്ഞുവീണ പുറം വേദനയിൽ,
നില്ക്കയാണ്‌ മൂകം ഞാനൊരു മുളംതണ്ട്‌ ചാരി
നാൽകാലിൽ ബലിച്ചുമട്‌ താങ്ങിയോനെങ്കിലും,
ഇരുകാലിയാം ബലിമൃഗം അകമേ കാഴ്ച്ചയിൽ
എനിക്കായ്‌ പൊട്ടും കണ്ണീരിൻ ഉറവയില്ലെങ്കിലും,
ദൃശികറുത്തൊരെൻ കൺതടം ലവണം കനക്കുന്നു
എന്തുഞാൻ ചേയ്യേണ്ടൂ, ഒരുനാൾ കന്ധരം നീട്ടുവാൻ,
കുംഭിവേവാറ്റുവാൻ നാളുകുറിച്ചോരു ജാതകൻ
ഞാനത്രേ നിന്റെ ലഹരിയുയർത്തും ഉദരവാഹിനി,
ഞാൻതന്നെ നിൻചോരതിളയ്ക്കും അഗ്നിബീജവും

ജീവനുടയ്ക്കാൻ ചാണയുരയ്ക്കും ധൃതമുഴക്കങ്ങൾ,
അടുക്കുന്ന ചുവടുകളിൽ,വിരലുകളിൽ..... എങ്കിലും,
ഊഴം തികഞ്ഞൊരെൻ ജീവനിൽ, സ്വപ്നങ്ങളറുത്ത്‌
പൗരുഷമുടച്ചെറിഞ്ഞൊരു ബാല്ല്യം രോദനമാകുന്നു
ആത്മാവിലൂറുന്ന നോവും വിലാപവും ചിതയാക്കിയ
രാവുകളിൽ ധർമ്മം ഉയിർകൊള്ളാൻ വൃഥാ മോഹിപ്പൂ

അന്നമൂട്ടും കൈകളിൽ,പുണരും മാതൃനാളങ്ങളുമറുത്ത്‌,
കാതുകുളിരുന്ന പ്രണയനങ്ങളിൽ സുഖം തേടുവോർ
രതിയുണർന്ന രാഗമേഘങ്ങളിൽ, തേടിയ പ്രാണനും,
ചിതറിയുടഞ്ഞ്‌ ജരായുക്കളിൽ പൊട്ടിയൊഴുകുകയാണ്‌
ഒടുവിൽ തെരുവുപൂകുന്ന ഇരുണ്ട രൂപങ്ങളിൽ കാശ്,
തിരഞ്ഞ ജന്മാമാകുമ്പോൾ, നിറമേനിയിൽ പൊതിഞ്ഞ,
അഹങ്കാരമുരുക്കൊണ്ട മോഹനരൂപത്താൽ കാലം,
തുടരെഴുത്താകുന്നത്‌ ദേവദാസിയാം വാസവദത്തയും


******************************************************

2011, മേയ് 18, ബുധനാഴ്‌ച

മൂന്നു കൈവഴികൾ (കവിത)

മൂന്ന് കൈവഴികൾ

ഞാനും ഒരു പ്രണയിനി, പടിപ്പുരയോളം,
വഴികളിൽ മിഴിനട്ട് കനിവായ് കാത്തിരിപ്പവൾ
ബിന്ദുക്കളായ് ഇലത്തുമ്പിലിറ്റും ഋണമുടഞ്ഞ്,
കുളിർന്നൊരു മൺത്തടം മിഴിയുണർത്തിയും
മഴതോർന്ന ആകാശനീലിമയിലൊരായിരം,
സ്വർണ്ണമയൂഖമുണരുന്ന കൗതുകം തേടുന്നു....

മന്ദമായ് ആരോ വിരൽത്തുമ്പ് നീട്ടിയെൻ,
പിടയും ചേതസ്സ് തൊട്ടുണർത്തീടവേ..
സ്വപ്നമുണർന്ന വേഗങ്ങളിൽ പതുക്കെ,
കിലുങ്ങിയുണരുമൊരു കാൽത്തളനാദവും
ഉറവയുണർന്നൊരെൻ മാറിടം ചുരത്തി നെഞ്ചോ-
ടമരുമെന്നരുമതൻ കുഞ്ഞുപശിയടക്കണം....

സുഖദമൊരാലസ്യം പുൽകിയുറക്കുമൊരു വാത്സല്യം,
കരിമഷിയലിഞ്ഞൊരെൻ നിമീലിതലോചനം
തണുത്തകമ്പളം വിരിയിട്ട സമീരനുണർന്നൊരെൻ-
കൺകളിൽ തിരിനാളമായ് കാഴ്ച്ച തളിർത്തുവോ
അജിരമുരച്ച് ഞരങ്ങിയുണരും പടിപ്പുരവാതിലിൽ.
തുടികൊട്ടിയാടുമെൻ കൺകളും പരതുന്നു....

പ്രാണാകാശമാകെ പ്രണയംപൂത്ത നിഴലായ്,
പുനർജ്ജനിച്ചവനോടൊരു ലോകം പടുക്കിലും..
നിശ്ശബ്ദമൂറുന്ന പ്രണയനങ്ങളിൽ ഉടയാത്തൊരിഴചുറ്റിയ,
നൂൽക്കണങ്ങളാകണം സിരാപടലങ്ങൾ
എങ്കിലും നിറജീവനുണരുന്ന സൗഭഗങ്ങളിൽ,
എന്റെ പ്രിയനോട് ഉയിർകൊണ്ടവൾ ഞാൻ....

ഒരിക്കൽ ഞാനുമൊരു യൗഥികയായ് നിൻ,
പ്രണയമോഹങ്ങൾക്കാശംസകളർപ്പിച്ചവൾ
എങ്കിലും ഞാൻ നിന്റെ പാണിയുണർന്നജീവൻ,
പങ്കിടാനും വയ്യനിൻ പ്രേമസ്വരൂപവും
ഇരുമുഖങ്ങൾ കലുഷഭാരം മറുവശമുയിർകൊണ്ട്,
ഉമിത്തീയിലുരുകുമെൻ ആകുലചിത്തവും
ഉറവു് നീട്ടില്ലിന്നു ഞാൻ മറവിയിലൊരുൾക്കാലം-
ഇരന്നുവാങ്ങിയോൾ, അവനാൽ ഉദരം ചുമന്നവൾ....

        *        *        *        *        *        *          

പുറകിലൊരുവഴിയിഴപിരിഞ്ഞ ഇരുവഴികളിലന്യൻ,
ശിരസ്സുതളർന്നൊരു ദിശയറിയാപഥികൻ
ഒഴുകിവന്ന കൈവഴികളിൽ നിറമുള്ള മുഖങ്ങളൊന്നും,
കണ്ടതില്ല, എങ്ങും കൽമഷപ്പുകമണം
അപഥസഞ്ചാരിയായ് ധൂമംകുരുത്ത വഴികളിലഭയം,
തിരഞ്ഞ ശുഷ്കമായൊരുടൽ ചേർന്നവൻ
എങ്കിലും ഒടുവിലെന്നിൽ പുനർജ്ജനിയേകിയൊരു,
നേർത്ത തിരിനാളമായ് പുൽകിയണച്ചൊരുവൾ......

പിച്ചനടന്നൊരു പൈതലായ് വീണ്ടുമുണരാൻ,
വിരൽതുമ്പ് കൊരുത്തതെൻ ചൂണ്ടുവിരലാൽ
മോഹമുണർത്തിയും തളിരിലപൊഴിച്ചൊരാരാമമായ്,
പുഷ്പിച്ചും എന്നില്പടർന്നൊരനുരാഗം
എങ്കിലുമെനിക്കതിനാകാതെ പോയതെന്തേ,
നിന്നെയെൻ ജീവിതം പറിച്ചെറിഞ്ഞതേതുദിക്കിൽ
ദുരമൂത്ത കഴുകുകളായൊരാ മതമുണർന്ന്,
കാളിയവിഷം ചീറ്റും ഉരംഗങ്ങൾ ചുറ്റിനും പാർത്തിരിപ്പൂ....

ദാത്രമുടച്ചെറിയപ്പെട്ട മനുജാതർ, ആന്ധ്യമുണർന്ന,
വേർതിരിവുകളിൽ അടർത്തിമാറ്റപ്പെട്ടവർ
ചുടുനിണംവാർന്ന ഹൃദയം കൊരുത്തുപിടിച്ചൊരുവളിൽ,
വിയാർന്നൊരു താലിമു​റുക്കുമ്പോൾ
ദൂരെ കണ്ണീർക്കണങ്ങളടിഞ്ഞൊരെൻ മോഹങ്ങളിൽ,
ആസുരംതൊട്ട് തർപ്പണംചെയ്യുകയായിരുന്നു
വീണ്ടും അഷ്ണമുണർന്ന പ്രവേഗങ്ങളിൽ ജീവിതമുരുളവെ,
പകലുണരും അകമേ സ്വയംയാത്രയാകുന്നു....

ദേശാടനമുടച്ച പിൻവിളികളാൽ ഞാനോ,
കുഞ്ഞരിപ്പല്ലുണർന്ന നാദം നെഞ്ചോട് ചേർക്കയിൽ
സാന്ത്വനമുണർന്ന സുഖരാഗമായ് നെഞ്ചിലൊട്ടും,
പരിഭവമായ് ഈറനുണർന്ന മിഴികളാൽ നീയും
എങ്കിലും ഞാനൊരനുബിംബമാവുകയാണ്‌ ഒഴിയുംതോറും,
പലവിധമായ് വന്നടിയുന്നകനൽചീളുകൾ
രണ്ടായ്പിരിഞ്ഞ കൈവഴികൾക്കിടയിൽ വൃഥാ,
മിഴിയെറിഞ്ഞുടച്ചൊരു നിഴലായ്മാറുന്നു ഞാനും...

      *          *         *         *         *        *

ആയിരം അഞ്ജിതമുണർന്നൊരനുരതിയിൽ മദമിയലും,
പരാഗമുയിർകൊണ്ട വെൺപാരിജാതമായിരുന്നു ഞാൻ
നിറദീപമായ കൽവിളക്കിന്നിപ്പുറം മോദമായ് കൈകൂപ്പി-
നിന്നോരു രാധയായ് രാഗസൗഭഗം തേടിയോൾ
എൻ പദസ്വനങ്ങളിൽ ഉണരാത്ത നാളുകളുണ്ടോ,
എൻവിരൽ കൊരുക്കാത്ത മാല്യങ്ങൾ നിന്മാറിലുണ്ടോ
എന്നിട്ടുമെന്തേ മനമുണർത്തിയവനോടുള്ളൊരെൻ,
പ്രണയം കാണാത്ത കൽശിലയായ് നീ മാറിയത്....

കനവുനെയ്ത് കാത്തിരുന്നും നേർത്ത നിറമിഴിതോരാത്ത-
കൺതടങ്ങളിൽ നിന്നുതിരും പൂവുകളർപ്പിച്ചും
വിധിയോട് ഞാനും വിധേയയായ് എന്നോ കരുതിവെച്ച,
മോഹങ്ങൾക്ക്മേൽ കറുത്ത ചായം തേച്ചവൾ
ചവുട്ടിയരക്കപ്പെട്ടൊരെൻ സ്വപ്നങളിൽ ഇനിയുണരില്ല,
നിൻപദചലനങൾ, സുഖമാർന്ന സ്മേരവും
കത്തിപ്പടരുകയാണെന്റെ ദേഹമാകെയും നീ തീർത്ത,
പ്രണായാഗ്നി ജ്വാലകൾ ചുട്ടുപൊള്ളുകയാണിന്നും....

എങ്കിലും എനിക്ക് മോചിതയാകണം നിന്റെ നിഴൽ,
പഥങ്ങളിൽ നിന്നും, വിധിയെനിക്കേകിയ കൂട്ടിനായ്..
എന്നിൽ മാതൃത്വമുണർത്തിയ സ്നേഹനിമിഷങ്ങളെ ,
എന്റേതാക്കിമാറ്റണം നീയെന്ന പ്രണയമില്ലാതെ
നിന്മൊഴിയാലെനിക്കേകേണ്ടുന്നതൊന്നുമാത്രം,
ഒരിക്കലും,ഞാൻ നിന്നിലുണ്ടായിരുന്നില്ലെന്ന വാക്ക്,
അതിൽ ഞാന്നെന്നെമറക്കണം എന്റെ പ്രണയം മറക്കണം,
ഒരുപൂവായ് നീയെനിക്കേകിയൊരീണം മറക്കണം....

എന്നെ ഞാനായിന്നുനല്കാൻ കരതലം കവർന്നവൻ,
അവനായ് ശ്വസിക്കണം ഇനിയുള്ള നാളുകളെങ്കിലും
മടങ്ങുക നിന്റെ വഴികളിലെന്നോവന്നൊരീപ്പൂവിനെ,
ഓർക്കാതെ ഓർമ്മയിൽ കൊരുക്കാതെ നീങ്ങുക
ഇനി ഞാൻ വരില്ലനിൻ ശ്വാസങ്ങളിൽ സിരകളിൽ,
രക്തമുറഞ്ഞൊരു ശൂന്യതയാണ്‌ നീ എനിക്കിന്ന്
സ്വരമൊഴിഞ്ഞ മുളം തണ്ട്പോലെ പ്രണയം വറ്റിയ,
വസന്തം പോലെ എനിക്കുറങ്ങണം ഒന്നുമോർക്കാതെ.....

**********************************************************

2011, മേയ് 6, വെള്ളിയാഴ്‌ച

പുനർജ്ജന്മം (കവിത)

പുനർജ്ജന്മം.

ഞാനൊരു ബീജം, കത്തിയമരുന്ന-
പട്ടടനോക്കിയിരിപ്പൂ...
കനലടങ്ങിയ പഞ്ചരം കാറ്റിൽ
പൊട്ടിയുണരുന്ന നാദം

മഴയിലുണർന്നൊഴുകിഞാൻ
വെൺ ഭസ്മധൂളികൾ
തടം പൊട്ടിപ്പരന്നിറങ്ങിയ-
തായ് വേരുകളിൽ

ഉദിച്ചുണർന്നൊഴുകുകയാണൊരാ,
മദമുണർന്ന പരാഗങ്ങളിൽ
വീണ്ടുമൊരു മാങ്കനിയായ ജന്മം,
ഞെട്ടറ്റുവീണ്ടും ജഠരം പുല്കയും

മാറുന്നു ഞാനെൻ പരിണാമചക്രങ്ങളിൽ,
വീണ്ടുമൊരു ബീജമായ്...
ഭ്രൂണം തിരഞ്ഞ കാത്തിരിപ്പിൽ,
നിയോഗമാർന്നവൻ

ഋതുഭേദങ്ങളിൽ പാവുനെയ്തെടുത്ത്,
തളിർത്ത മോഹങ്ങളില്കൊണ്ട്
മരണമുൾക്കൊണ്ടൊരു മർത്ത്യനായ്,
വീണ്ടും പിറവിയായവൻ...

പിച്ചനടക്കുമീ ജന്മകർമ്മങ്ങളിൽ,
മനമുണർത്തിയ പഥികനായ്
ശംഖനാദിയായൊരാദിസ്മൃതികളിൽ
ജനുസ്സുണർന്ന് വീണ്ടുമെന്റെ പട്ടട തിരയുന്നു....