എന്നെക്കുറിച്ച്

എന്റെ ഫോട്ടോ
ഞാൻ എന്ന ബോധത്തിന്റെ തുടക്കമെന്തെന്നറിയാതെ കർമ്മങ്ങളിലൂടെ കർമ്മഫലങ്ങളിലൂടെ ഒരു യാത്ര....ജാഗ്രത്തായ സംവേദനങ്ങളിലൂടെ ഈ പ്രപഞ്ചത്തെ നോക്കികാണുകയാണ്‌...ഊർദ്ധ്വം നിലക്കുന്നിടത്തുനിന്നും ഭസ്മകുംഭമായ് പഞ്ചഭൂതാകൃതിയിലേക്ക് വിലയം പ്രാപിക്കുന്ന ഈ ശരീരത്തിന്റെ പേര്‌...കണ്ണൻ.......

2011, ജൂലൈ 30, ശനിയാഴ്‌ച

കാത്തിരിപ്പ് (കവിത)

കാത്തിരിപ്പ്....

നിദ്രപുണരാൻ ഇനിയുമേറെ ദൂരം താണ്ടണം മൗനം നിറഞ്ഞ-
കാഴ്ച്ചകൾ ഇരുളുകനക്കുന്ന വഴിയിലേക്കുമാത്രം

കൂർപ്പിച്ച കണ്ണുകൾ ഉറവുമറന്നോരു മന്ത്രജപം ചവയ്ക്കയാണ്‌
ചുളിവുകൾ വീണകൺതടം കവർന്ന നനവിനാൽ

കാഴ്ച്ച പതുക്കെ മറയ്കയായ്‌ മെല്ലെ തണുത്തൊരു സ്പർശം,
ചുമലിൽ.. പൊൻചരട്‌ നിഴലായ്‌ ഏറ്റുവാങ്ങിയവൾ

ഇന്നും പ്രത്യാശ ഞരമ്പടർന്നിറങ്ങും ചുളിവാർന്ന കൈത്തലം,
കവർന്ന്‌ ഇരുട്ടിലേക്ക് ചുഴിഞ്ഞുനോക്കുകയാണ്‌

ഓർമ്മയിലൊരു കുഞ്ഞുപാദം എൻ നെഞ്ച്‌ ചവിട്ടടിനീന്തിയുണർന്നവൻ,
ചേലൊത്ത പുഞ്ചിരിയിൽ സ്നേഹഗീതം നുകർന്നവൻ

പടിയിറക്കിയൊരുറവ് പാടിപ്പതിഞ്ഞ താരാട്ടിലീറൻ,
തുടിയുണർന്ന‌നെഞ്ചകം,നിശ്ശബ്ദമൂറുമൊരു മാതൃവിലാപം

പൊന്നിലരച്ച് വയമ്പാൽ നാവിലൂറിയ മധുരമെത്രനാളേകി,
ചെമ്മേ പൊന്നരഞ്ഞാണവും കിങ്ങിണികെട്ടിയ കാൽത്തളയും

സ്നേഹമൊഴുക്കാൻ ബാക്കിയായൊരു ശുഷ്ക്കിച്ച മാറിടം,
തേങ്ങിയെൻ ചാരെയിരിപ്പൂ നിന്നമ്മ, നീയുറങ്ങിയ ഗർഭപാത്രം

നിനക്കറിയില്ല നിന്നോർമ്മയിലതുണ്ടാകില്ല ദിനങ്ങളെത്ര ഉണ്ണാതെ-
യുറങ്ങാതെയിരുന്നവൾ, നേർത്തൊരു ശ്വാസമായിരുന്നു നീ

നീ കണ്ടുവോ ഒരു നിണപ്പാടിന്നും നെറ്റിയിൽ കൊണ്ടുനടപ്പൂ,
മൗനമായ് മൃതിയോട് നിന്നെ യാചിച്ചൊഴുക്കിയതാണത്

അടഞ്ഞ നിൻ കൺപീലികളിൽ തളർന്നുറങ്ങും ദേഹത്തിനും
ചുണ്ടുകളിൽ അമൃതമൂറി പലവുരു പ്രണൻ പകർന്നവൾ

എങ്കിലും പരിഭവപ്പാടുകളിലാതെ ഒരു നുള്ളു സ്നേഹം താഴാതെ
നിനക്കായ്‌ കാത്തിരിക്കയാണ്‌ ഞങ്ങൾ ഈ വൃദ്ധസദനത്തിൽ

************************************************